തീവ്രവാദം എന്ന തന്തയില്ലാക്കുഞ്ഞ് – സി രാധാകൃഷ്ണന്‍
Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 1, 2008
തീവ്രവാദം എന്ന തന്തയില്ലാക്കുഞ്ഞ്
സി രാധാകൃഷ്ണന്‍
നിരപരാധികളെ കൂട്ടത്തോടെകൊല്ലുന്ന ക്രൂരവിനോദമാണാണെല്ലോ തീവ്രവാദം. എന്തിനാണ് ഇതെന്ന് ആ മരിച്ചുപൊകുന്നവര്‍ക്കോ അവരുടെ ഉറ്റവര്‍ക്കോ നാട്ടുകാര്‍ക്കോ അറിയാന്‍ വഴിയുണ്ടാകാറില്ല. കൂട്ടക്കൊലയ്ക്ക് ഇത്തരവാദികള്‍ ആരെന്നുപോലും പലപ്പോഴും മനസിലാവറില്ല. കര്‍ത്തൃത്വമേറ്റെടുത്തുകൊണ്ട് വല്ല ഫോണ്‍ വിളിയും വല്ല കാണാമറയത്തുനിന്നും വന്നാലായി. ഇതും എട്ടുകാലി മമ്മൂഞ്ഞിന്റെ അവകാശവാദം പോലെ, മിക്കവാറും പൊള്ളയുമായിരിക്കും. വര്‍ഷങ്ങളോളം നീളുന്ന അന്വേഷണങ്ങളും വിചാരണകളും കൃത്യമായ ഒരു നിഗമനത്തിലും എത്തിയതായി ഒരു കേസിലും ഇതേവരെ രേഖയില്ല.
ലോകരാഷ്ട്രങ്ങളില്‍ എല്ലാം ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നു. ഇതില്‍ നിന്ന് നൂറ് ശതമാനം രക്ഷ ദുനിയാവില്‍ ഒരിടത്തും ലഭ്യമല്ല. എറ്റവും ആധുനികമായ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നനാടുകളില്‍ പ്പോലും ആളുകള്‍ ഭയചകിതരാണ്.
‘അതിനെപ്പറ്റി ആലോചിച്ചിട്ട്‌കാര്യമില്ല’ എന്ന അര്‍ത്ഥത്തില്‍ ‘അതൊരു ആഗോള പ്രതിഭസമാണ്’ എന്നു പറഞ്ഞ് വേണമെങ്കില്‍ ഒഴിയാം. (ആയുധംവാങ്ങുമ്പോള്‍ കമ്മിഷന്‍ കിട്ടുന്നത് ഒരു ആഗോള പ്രതിഭാസമാണ് എന്ന നമ്മുടെ ഒരുപ്രധാനമന്ത്രിവരെ പണ്ട് പറയുകയുണ്ടായിട്ടുണ്ടല്ലോ). പക്ഷേ, കൈക്കൂലി മുതലായ ആഗോള പ്രതിഭാസങ്ങളിലൊന്നും കാര്യകാരണങ്ങള്‍ ദുരൂഹങ്ങളല്ല. തീവ്രവാദ ആക്രമണങ്ങളുടെ കാര്യകാരണങ്ങളാകട്ടെ, ഒരിക്കലും വ്യക്തമല്ല.
ഇതിലും വലിയ നൂലാമാലകളൊക്കെ കുരുക്കഴിക്കാന്‍ മനുഷ്യബുദ്ധിക്ക് സാധിച്ചിട്ടുണ്ടല്ലോ. എന്തുകൊണ്ട് ഈയൊരു കാര്യത്തില്‍ മാത്രം തോല്‍വി? നമുക്കൊന്ന് ശ്രമിച്ചുനോക്കിയാലെന്താ? പൊതിക്കാനാവാത്ത തേങ്ങപോലെ ഇതിങ്ങനെ ഒരു വെല്ലുവിളിയായി മുന്നില്‍ കിടക്കുന്നത് സുഖമുള്ള കാര്യമല്ലല്ലോ.
തുടക്കത്തില്‍ നിന്നുതന്നെതുടങ്ങാം. ആള്‍ത്തിരക്കിനിടയില്‍ ഒരു ബോംബു പൊട്ടുന്നു. ഒന്നുകില്‍ ഒരു വാഹനത്തിലൊ മറ്റൊ. അലെങ്കിലൊ ഒരു ചാവേര്‍. രണ്ടായാലും എതാനും കാര്യങ്ങള്‍ തീര്‍ച്ചയാണ്. ഒന്നാമത് പണച്ചെലവ്. കാശ് കുറച്ചൊന്നും പൊട്ടിച്ചാല്‍പോരാ. രണ്ടാമത് ആ സഫോടകവസ്തു. അത് സൂപ്പര്‍ മാര്‍ക്കറ്റിലൊന്നും വാങ്ങാന്‍ കിട്ടുന്നതല്ല. വന്‍കിട ആയുധ നിര്‍മാതാക്കളുടെ ഉല്‍പന്നമാണ്. ശിവനറിയാതെ മരണമില്ല. ഇങ്ങനെ ഒരു സംഭവത്തിന്റെ ആസൂത്രണത്തിനു പിന്നിലെ നാനാവിധത്തിലുള്ള വിഭവശേഷികള്‍ സാധാരണക്കാരുടെ വരുതിയില്‍ ഒതുങ്ങുന്നതുമല്ല. അതായത് ‘വലിയ’ ആളുകള്‍ തന്നെയാണ് പരിപാടിയുടെ സൂത്രധാരന്മാര്‍ എന്ന് തീര്‍ച്ചപ്പെടുന്നു.
ആരാവും ഈ ‘വലിയ’ ആളുകള്‍? അവരെ എങ്ങനെ കണ്ടുപിടിക്കാം? ഒരു വഴിയേള്ളൂ. ഞങ്ങളുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന സാധാരണക്കാരനായ ഒരു വക്കീല്‍ ഗുമസ്തന്‍ പറഞ്ഞ വഴി. സംഭവഠകൊണ്ട്, ആര്‍ക്കാണോ ഗുണമുണ്ടായത് ആ കക്ഷിയായിരിക്കും ഉത്തരവാദി എന്നായിരുന്നു മൂപ്പരുടെ ന്യായം. കുളം കലക്കിയതാരെന്നറിയാന്‍ മീന്‍ കിട്ടിയതാര്‍ക്കെന്ന് നോക്കിയാല്‍മതി!
‘തന്തയിലാത്തവന്‍’ എന്നുപറയുന്നത് തന്ത ആരെന്നഅറിയാങ്കഴിയാത്തവനെ മാത്രം ഉദ്ദേശിച്ചാണല്ലോ. ഒളിവിലായാലും തെളിവിലായാലും എതു പിറവിക്കു പിന്നിലും ഒരു തന്തയാര്‍ ഉണ്ടെന്ന് നിശ്ചയം. ഒരു ഡി എന്‍ എ പരിശോധന നടത്തിയാല്‍ പെട്ടെന്ന് നിശ്ചയിക്കാം
രാഷ്ട്ര നേതാക്കള്‍ എന്നുതുടങ്ങിയ വലിയ ആളുകളെ കൊല്ലിക്കണമെങ്കില്‍ എറ്റവും നല്ല ഉപാധി തീവ്രവാദമാണ്.’ടെററിസ്റ്റ് അറ്റാക്ക്’ എന്ന് പറഞ്ഞാല്‍ ഉരുള്‍ പൊട്ടല്‍ പോലെ ഒരു സ്വാഭാവിക സംഗതിയാണെന്ന് ആളുകള്‍ കരുതിക്കോളും. അന്വേഷണത്തിന്റെയെന്നല്ല സംശയത്തിന്റെപോലും കുന്തമുനയൊ സൂചിമുനയൊ യഥാര്‍ത്ഥ പ്രതികളുടെ നേരെ നീളുകയില്ല.
ജനങ്ങള്‍ക്ക് ഒന്നിനെയുംഭയപ്പെടാനില്ലെങ്കില്‍ പിന്നെ ഭരിക്കുന്നവര്‍ക്ക് എന്ത് പ്രസക്തി? കാട്ടില്‍ പുലി ഇല്ലെങ്കില്‍ വേട്ടക്കാരന് നാട്ടില്‍ എന്ത് സ്ഥാനം? പുലി കാട്ടിലുണ്ടെന്ന് വല്ലപ്പോഴും ഒന്ന് തെളിയുകയും വേണ്ടേ? പുലി വരും എന്ന് പേടിപ്പിച്ചാല്‍ എന്തിനുവേണ്ടി കരയുന്ന കുട്ടിയും ചിണുങ്ങുന്ന അമ്മയും അടങ്ങും. കുറച്ചുപേര്‍ മരിക്കുകയൊ കുറെ നാശനഷ്ടങ്ങള്‍ഉണ്ടാകുകയൊ ചെയ്താല്‍ എന്താണ്, എന്റെ രക്ഷകസ്ഥാനം ഉറച്ചുകിട്ടും!
സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ലോകം ഏകധ്രുവമായതോടെ ലോകവാസികളെ ഭയപ്പെടുത്താനായി പൊക്കിക്കാണിക്കാന്‍ ‘ഇമ്പാച്ചി’ ഒന്നും ഇല്ലാതായി. അന്യ ഗ്രഹജീവികള്‍ ബഹിരാകാശത്തുനിന്ന് ആക്രമിക്കും എന്നൊക്കെ പറഞ്ഞുനോക്കിയിട്ട് ഏശിയില്ല. അപ്പോഴാണ് ജാതി-മത-വര്‍ഗ-ഗോത്ര-ദേശഭിന്നതകള്‍ ഊതിക്കത്തിച്ച് തീയുണ്ടാക്കി അല്‍പ്പം ചുടാമെന്ന് കണ്ടുകിട്ടിയത്. പലതരംകുട്ടിക്കുരങ്ങന്മാരെ എത് ചൂടുചോറും മാന്തിക്കാന്‍ കിട്ടുമെന്നായി. ആവേശത്തിന്റെ പുറത്തുവരുന്നവര്‍ അങ്ങനെ, കൂലിക്കു വരുന്നവര്‍ അങ്ങനെ.
ഓരോ നാട്ടിലെയും പ്രത്യേകസാഹചര്യത്തിനനുസരിച്ച് ഈ കുരങ്ങു പടയെ സജ്ജീകരിച്ചിരിക്കയാണ്. വന്‍തോതില്‍മുതല്‍ മുടക്കിയാണ് ഇതുചെയ്തിട്ടുള്ളത്. ആഗോള മൂലധനത്തിന്റെ നില നില്‍പ്പുംവളര്‍ച്ചയും കാത്തു സൂക്ഷിക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഈസംവിധാനം സൃഷ്ടിച്ച് പരിപാലിച്ചുപോരുന്നവര്‍ തന്നെയാണ് ഇതിനെ ലോകത്തിന്റെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ഇതുമായി നിതാന്തം നിഴല്‍യുദ്ധംനടത്തുന്നത്!
ഇന്ത്യയിലെന്നല്ല ലോകത്ത് പൊതുവെ തീവ്രവാദത്തിന്റെ പ്രതിച്ഛായ ഒരു പ്രത്യേക മതത്തോട് ബന്ധപ്പെട്ടു കിടക്കുന്നു. ക്രൈസതവ സമൂഹങ്ങളില്‍ എളുപ്പം വിറ്റുപോകുന്ന ഭീതി സ്വാഭാവികമായും കുരിശു യുദ്ധ കാലം തൊട്ടുള്ളവികാരവുമായി ബന്ധപ്പെട്ടതാണ്. അതുതന്നെ ഇതിനും ഉപയോഗിക്കുന്നു. ഇന്ത്യയില്‍ സാമ്രാജ്യത്വം വിത്തിട്ടു വളര്‍ത്തിയ വര്‍ഗീയത നന്നായിവിളഞ്ഞു കിടക്കുന്നതിനാല്‍ തീവ്രവാദത്തിന്റെ അതേ പ്രതിച്ഛയ. ചെറുതയി നിറം മാറ്റി ഇവിടെയും ഉപയോഗിക്കുന്നു.
ഇന്ത്യയിലെ ഇസ്ലാമിക സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന ആരും അതിനെ തീവ്രവാദത്തിന്റെ പാതയിലേക്ക് നയിക്കുകയില്ലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും ആലോചിച്ചാലറിയാവുന്നതേയുള്ളു. കാരണം, ആ സമൂഹം ഇവിടെ ന്യൂനപക്ഷമാണെന്നതു തന്നെ.
ഇത്രയും ആലോചിച്ചെത്തുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം അകപ്പെട്ടിരിക്കുന്ന എറ്റവും വലിയ കെണിയുടെ സ്വഭാവം കൂടി നമുക്കു തെളിഞ്ഞു കാണാം. വന്നുവന്ന നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ മിക്കതും ജാതിമതവികാരങ്ങളെ വോട്ടിനായി ആശ്രയിക്കുന്നു. പ്രാദേശിക കക്ഷികളാകട്ടെ, ഭാഷപരവും പ്രാദേശികവുമായ വികാരങ്ങളിലൂന്നുന്നു. ഒരു തീവ്രവാദ ആക്രമണത്തോട് വിവിധകക്ഷി കള്‍ പ്രതികരിക്കിന്ന രീതി കണ്ടാല്‍ ഇത് മനസ്സിലാവും. ചുരുക്കത്തില്‍ ആഗോ മൂലധനത്തിന്റെ അജണ്ടയ്ക്കനുസരിച്ച് മാത്രം കളിക്കാന് പാകത്തില്‍ മിക്ക കക്ഷികളും കാണാക്കടിഞ്ഞാണിലകപ്പെട്ടിരിക്കുന്നു!
ലോക മൂലധനം അതിന്റെ താല്‍പര്യ സംരക്ഷയ്ക്കായ് സൃഷ്ടിക്കുന്ന കൃത്രിമങ്ങളായ ചേരിതിരിവുകളില്‍ ഊന്നിമാത്രം നില്‍ക്കാന്‍ ശീലിക്കുന്ന, രാഷ്ട്രീയ കക്ഷികള്‍ ആ താല്‍പര്യങ്ങള്‍ ജനസാമാന്യത്തെ ഉപദ്രവിക്കുന്നതിന് തടയിടാന്‍ എങ്ങനെ പ്രാപ്തരാകാനാണ്?
ഉവ്വ്, ആതംഗ വാദത്തിന് തന്തയുണ്ട്. ആഗോള മൂലധന കുത്തകകള്‍ തന്നെയാണ് ആ തന്ത. തന്തയാല്‍ തള്ളിപ്പറയപ്പെടുന്നു എന്നതുകൊണ്ട് കുഞ്ഞിന്റെ പിതൃത്വം മാറുന്നില്ല. എറ്റവും ആധുനികമായ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ഉഗ്രശേഷിയുള്ള മത്താപ്പും പൂത്തിരിയും കുഞ്ഞിന് കളിക്കാന്‍ കൊടുക്കുന്നത് ഈ തന്തതന്നെയാണ . അതേ സമയം, ഈ അസുരവിത്തിനെ മെരുക്കിത്തരാമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് മൂലധന കുത്തകകള്‍ ലോകനേതൃത്വം എറ്റെടുക്കാന്‍ ശക്തരായിരിക്കുന്നത് ഇതുകൊണ്ടുതന്നെയാണ് ഈ കുഞ്ഞിന്റെ അച്ഛന്‍ ആര് എന്ന രഹസ്യം സ്വര്‍ണ പാത്രംകൊണ്ടു മൂടപ്പെട്ട സത്യമായി തീര്‍ന്നിട്ടുള്ളത് ഈ സത്യം വെളിപ്പെടുന്ന ദിവസമേ ഇനി ഈ ലോകം തീവ്രവാദ ഭയത്തില്‍ നിന്ന് മോചനം നേടുകയുള്ളു.
ralminov പറഞ്ഞു
വളരെ ശക്തമായ നിരീക്ഷണം. അതു് ജനയുഗം അക്ഷരപ്പിശകുകളാല്‍ അലങ്കരിച്ചതില്‍ പ്രതിഷേധിക്കുന്നു.
ജനയുഗം പറഞ്ഞു
തിരക്കു പിടിച്ചു ‘ടൈപ്പ്’ ചെയ്തതുകൊണ്ടാണു അക്ഷരപിശകുകള്‍ ഉണ്ടായതു. ഷമിക്കുക…